വളാഞ്ചേരി: കെഎസ്എഫ്ഇ ബ്രാഞ്ചില്‍ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. ശാഖയിലെ ഗോള്‍ഡ് അപ്രൈസർ കുളത്തൂർ സ്വദേശി രാജനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മറ്റുള്ള പ്രതികള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
പാലക്കാട് സ്വദേശി അബ്ദുള്‍ നിഷാദ്, മുഹമ്മദ് അഷ്റഫ്, റഷീദ് അലി, ഷരീഫ് എന്നിവരും ശാഖയിലെ താത്കാലിക ജീവനക്കാരനായ രാജനും ചേർന്നാണ് മുക്കുപണ്ടം പണയം വച്ച് പണം തട്ടിയത്. 1,00,48,000 രൂപയുടെ വ്യാജ സ്വർണം പണയം വച്ചുവെന്നായിരുന്നു ശാഖ മാനേജർ പരാതി നല്‍കിയത്. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ വൻ തട്ടിപ്പ് നടന്നതായി കണ്ടെത്തുകയായിരുന്നു. മാസങ്ങളായി ഇവർ, ബാങ്കില്‍ തട്ടിപ്പ് നടത്തി വരിയായിരുന്നുവെന്ന് പരിശോധനയില്‍ കണ്ടെത്തി.
നിരവധി തവണ മുക്കുപണ്ടം ബാങ്കില്‍ പണയം വയ്ക്കുകയും തിരിച്ചെടുക്കുകയും ചെയ്തിട്ടുള്ളതായി ഉദ്യോഗസ്ഥർ കണ്ടെത്തി. 7 കോടിയുടെ തട്ടിപ്പാണ് മൊത്തത്തില്‍ പ്രതികള്‍ നടത്തിയതെന്ന് ഓഡിറ്റിംഗില്‍ കണ്ടെത്തുകയായിരുന്നു. നിലവില്‍ ഒരു കോടിലധികം രൂപയുടെ വ്യാജ സ്വർണമാണ് ബാങ്കിലിരിക്കുന്നത്. 221 പവൻ സ്വർണമെന്ന വ്യാജേനയായിരുന്നു പ്രതികള്‍ പണം തട്ടിയത്. ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

